നിഷിദ്ധമായ ഒരു കാര്യം ഭരണാധികാരി നടപ്പിലാക്കിയാൽ – ശൈഖ് സ്വാലിഹ് അൽ ഫൗസാൻ حفظه الله

ഭരണാധികാരിയുടെ തീരുമാനത്തിൽ തെറ്റോ പാപമോ ആയ കാര്യം സംഭവിച്ചാൽ ഭരണാധിക്കെതിരെ പ്രതിഷേധിക്കാമോ?

സച്ചരിതരായ പൂർവ്വികർ (സ്വലഫുസ്വാലിഹ്‌) ഈ വിഷയത്തിൽ എന്താണ് ചെയ്തത്‌? ഞങ്ങൾക്ക് ഈ വിഷയത്തിൽ ഫത്‌വ നൽകിയാലും ?

ശൈഖ്‌ സ്വാലിഹ്‌ അൽ ഫൗസാൻ حفظه اللّه:

❝ അല്ലാഹു സുബ്‌ഹാനഹു വതആല പറഞ്ഞു:

يَٰٓأَيُّهَا ٱلَّذِينَ ءَامَنُوٓاْ أَطِيعُواْ ٱللَّهَ وَأَطِيعُواْ ٱلرَّسُولَ وَأُوْلِي ٱلۡأَمۡرِ مِنكُمۡ

“സത്യവിശ്വാസികളേ, നിങ്ങൾ അല്ലാഹുവെ അനുസരിക്കുക, (അല്ലാഹുവിന്റെ) ദൂതനേയും, നിങ്ങളിൽ നിന്നുള്ള കൈകാര്യകർത്തക്കളേയും അനുസരിക്കുക.”
(സൂറതു-ന്നിസാഅ്:59)

ഭരണാധികാരിയെ അനുസരിക്കുകയെന്നതാണ് നിർബന്ധവും അടിസ്ഥാനവുമായിട്ടുള്ള കാര്യം. പക്ഷെ, അവർ ഒരു പാപം ചെയ്യാൻ കൽപ്പിച്ചാൽ ആ വിഷയത്തിൽ അവരെ അനുസരിക്കാൻ പാടില്ല. കാരണം നബി ﷺ പറഞ്ഞു: “അല്ലാഹുവിനെ ധിക്കരിച്ചുകൊണ്ട്‌ ഒരു അടിമയെയും അനുസരിക്കാൻ പാടില്ല”.

നബി ﷺ പറഞ്ഞു: “നന്മയിലാണ് അനുസരണം”.

ആതിനർത്ഥം വലിയ്യുൽ അംറിനെ (ഭരണാധികാരിയെ) ചോദ്യം ചെയ്യാമെന്നല്ല, മറിച്ച്‌ അയാൾ കൽപ്പിച്ച ആ പാപം ചെയ്യരുത്‌ എന്ന് മാത്രം. മറ്റു കാര്യങ്ങളിലെല്ലാം അദ്ദേഹത്തെ അനുസരിക്കുകയും ചെയ്യുക. അദ്ദേഹത്തിന്റെ നേതൃത്വത്തിനു കീഴിൽ കഴിയുക. അദ്ദേഹത്തിനെതിരിൽ ഇറങ്ങിപ്പുറപ്പെടുകയോ മറ്റുള്ളവരെ അദ്ദേഹത്തിനെതിരിൽ ഇളക്കിവിടുകയോ ചെയ്യാതിരിക്കുക. ജനങ്ങൾക്കിടയിൽ അദ്ദേഹത്തെക്കുറിച്ച്‌ കുറ്റം പറയാതിരിക്കുക.

അത്‌ തിന്മകൾക്കും കുഴപ്പങ്ങൾക്കും കാരണമാകും. കാഫിറുകൾ നമുക്കെതിരെ തക്കം പാർത്തിരിക്കുന്ന സമയത്ത്‌ ജനങ്ങൾ ഭരണാധികാരിയെ വെറുക്കാൻ അത്‌ കാരണമാകും.

ഒരുപക്ഷെ, ശത്രുക്കൾ ഇതിനെക്കുറിച്ച്‌ അറിയുകയും അവർ ആവേശക്കാരായ മുസ്ലിങ്ങൾക്കിടയിൽ വിഷം പടർത്തുകയും ചെയ്യാൻ സാധ്യതയുണ്ട്‌. അവർ ജനങ്ങളെ ഭരണാധികാരികൾക്കെതിരിൽ ഇളക്കിവിടും. അതുവഴി വലിയ കുഴപ്പങ്ങളുണ്ടാകും. അതിന്റെ ഫലം കാഫിറുകൾക്ക്‌ അനുകൂലമായിരിക്കുകയും ചെയ്യും.

മുസ്ലിമായ ഒരു ഭരണാധികാരി എത്രതന്നെ ആയിരുന്നാലും അയാളിൽ ധാരാളം ഖൈർ ഉണ്ടായിരിക്കും. ആയാളിൽ പൊതുനന്മയുണ്ട്‌ . ഭരണാധികാരി മനുഷ്യനാണ്. കുറ്റവിമുക്തനല്ല. ചില തീരുമാനങ്ങളിൽ തെറ്റുപറ്റാം.അപ്പോൾ സ്വീകരിക്കേണ്ട മാർഗ്ഗം രഹസ്യമായി ഉപദേശിക്കുക എന്നതാണ്. നിന്റെ നസ്വീഹത്ത്‌ രഹസ്യമായി അദ്ദേഹത്തിലേക്ക്‌ എത്തിക്കുക. ശരിയായ മാർഗ്ഗം അദ്ദേഹത്തിനു വിശദീകരിച്ചു കൊടുക്കുക.

നേരെമറിച്ച്‌, അദ്ദേഹത്തെക്കുറിച്ച്‌‌ പരസ്യമായി സംസാരിക്കുക- എന്നുള്ളത്‌, അല്ലെങ്കിൽ ഖുതുബകളിലോ പ്രഭാഷണങ്ങളിലോ അദ്ദേഹത്തെക്കുറിച്ച് പരാമർശിക്കുകയെന്നുള്ളത്‌ നിഫാഖിന്റെ ആളുകളുടെ സ്വഭാവമാണ്. ഭരണാധികാരികൾക്കുള്ള അനുസരണം ഇല്ലാതാക്കാൻ ഉദ്ദേശിക്കുന്നത് തിന്മയുടെ ആളുകളുടെ സ്വഭാവമാണ്.❞

✒️ വിവ: ഹംറാസ് ബിൻ ഹാരിസ് وفقه الله

 

Add a Comment

Your email address will not be published. Required fields are marked*