എന്താണ് ഒരു ഉഹ്ദ്-ആണ്ടും ഒരു ഉഹ്ദ്-മാലയും ഉഹ്ദ്-മൗലിദുമൊന്നും ഇത്ര പൊലിമയോടെ കാണാത്തത്?

ഉഹ്ദിൽ മുസ്‌ലിംകൾക്ക് തിരിച്ചടി നേരിട്ടതുകൊണ്ടാണോ? അതല്ല ബദ്ര്‍ പോലെ ‘മാർക്കറ്റ്’ ചെയ്യാൻ ബുദ്ധിമുട്ടായതുകൊണ്ടാണോ? ബദ്റിൽ പങ്കെടുത്ത എത്രയോ സഹാബിമാർ ഉഹ്ദിലും പങ്കെടുത്തിട്ടുണ്ട്. എന്നാൽ അല്ലാഹുവിൻ്റെ തീരുമാനപ്രകാരം അവർക്ക് ഉഹ്ദിൽ പ്രയാസങ്ങളുണ്ടായി. ബദ്രീങ്ങളുടെയും ഉഹ്ദീങ്ങളുടെയും നേതാവായ മുഹമ്മദ് നബിﷺക്ക് അന്ന് പരിക്കേറ്റു. അവിടുത്തെ മുൻപല്ല് പൊട്ടി. സുന്ദരമായ കവിളിലൂടെ രക്തം വാർന്നൊഴുകി. അല്ലാഹുവിൻ്റെ തീരുമാനം… അത് തടുക്കാൻ നബിﷺക്ക് കഴിഞ്ഞില്ല. അവിടുന്ന് അല്ലാഹുവിൻ്റെ സൃഷ്ടികളിൽ ഏറ്റവും ശ്രേഷ്ഠരാണ്. എങ്കിൽ പോലും റബ്ബിൻ്റെ വിധി തടുക്കുക സാധ്യമല്ല.
അവർ ദുആ ചെയ്തത് അല്ലാഹുവിനോട് മാത്രമായിരുന്നു. നമുക്കും തേടാം. നബിﷺയോടല്ല. നബിﷺയുടെ റബ്ബിനോട്. ബദ്രീങ്ങളോടല്ല.ബദ്രീങ്ങളുടെ റബ്ബിനോട്.

എന്നാൽ ബദ്ര്‍-മൗലിദിൽ പറയുന്നതു നോക്കൂ:

يا من به حل الردى ومن بهم نكدا
قل ناديا مستنجدا يا أهل بدر الشهدا

“പ്രയാസങ്ങളും ബുദ്ധിമുട്ടുകളും ഉണ്ടായവനേ, നീ സഹായം തേടിക്കൊണ്ട് വിളിച്ചോളൂ, ഓ ബദർ ശുഹദാക്കളേ എന്ന്”

നോക്കൂ! കൊടിയ ശിർക്കിനുള്ള ആഹ്വാനം! അല്ലാഹുവിൻ്റെ ഖുർആനും ഈ ശപിക്കപ്പെട്ട മൗലിദും തമ്മിൽ എന്തു ബന്ധം!
അല്ലാഹു ഇതാ പറയുന്നു; ബദ്രീങ്ങൾ ഇസ്തിഗാസ നടത്തിയത് (സഹായം തേടിയത് ) അല്ലാഹുവിനോട് മാത്രമാണെന്ന്:

“إِذۡ تَسۡتَغِیثُونَ رَبَّكُمۡ فَٱسۡتَجَابَ لَكُمۡ أَنِّی مُمِدُّكُم بِأَلۡفࣲ مِّنَ ٱلۡمَلَـٰۤىِٕكَةِ مُرۡدِفِینَ” [سورة الأنفال 9]

“നിങ്ങൾ നിങ്ങളുടെ റബ്ബിനോട് (ബദ്റിൽ) സഹായം തേടിയ സന്ദർഭം. അപ്പോൾ അവൻ നിങ്ങൾക്ക് ഉത്തരം നൽകി, തുടരെത്തുടരെ വരുന്ന ആയിരം മലക്കുകളെക്കൊണ്ട് അവൻ നിങ്ങളെ സഹായിക്കുമെന്ന്”

ഇതാണ് ബദ്റിൽ പങ്കെടുത്ത സഹാബിമാരുടെ പാരമ്പര്യം. എന്നാൽ അല്ലാഹുവല്ലാത്തവരോട് തേടുകയെന്നത് ബദ്രീങ്ങളുടെ ശത്രുക്കളുടെ പാരമ്പര്യമാണ്. മുസ്‌ലിമേ, പരലോകത്ത് നിനക്ക് ആരുടെ കൂടെ നിൽക്കണം? ബദ്രീങ്ങളുടെ കൂടെയോ, അതല്ല അവരുടെ ശത്രുക്കളുടെ കൂടെയോ? അബൂബക്റിൻ്റെ കൂടെയോ അബൂജഹ്ലിൻ്റെ കൂടെയോ?
അല്ലാഹുവല്ലാത്ത ആരോടു നീ വിളിച്ചുതേടിയാലും പരലോകത്ത് നീ അവരുടെ ശത്രുവായിരിക്കും. അല്ലാഹു പറഞ്ഞതാണത്. അതിനാൽ സഹോദരാ, ബദ്രീങ്ങളെ വിളിച്ചുതേടുന്നവർ പരലോകത്ത് അവരുടെ ശത്രുക്കൾ ആയിരിക്കുമെന്ന് മനസ്സിലാക്കുക. നിനക്ക് ബദ്രീങ്ങളുടെ ശത്രുവാകണോ, അതല്ല അവരുടെ മിത്രമാകണോ?

അല്ലാഹുവിനോട് മാത്രം ദുആ ചെയ്യുക. അവൻ മാത്രമാണ് സ്രഷ്ടാവ്. മറ്റെല്ലാവരും അവൻ്റെ സൃഷ്ടികൾ മാത്രം. ഒരു സൃഷ്ടി മറ്റൊരു സൃഷ്ടിയോട് പ്രാർത്ഥിക്കാൻ പാടില്ല. ആ സൃഷ്ടി എത്ര വലിയ മഹാനായാലും ശരി. പ്രാർത്ഥനകൾക്കർഹൻ സ്രഷ്ടാവായ റബ്ബ് മാത്രം.

“یَـٰۤأَیُّهَا ٱلنَّاسُ ٱعۡبُدُوا۟ رَبَّكُمُ ٱلَّذِی خَلَقَكُمۡ وَٱلَّذِینَ مِن قَبۡلِكُمۡ لَعَلَّكُمۡ تَتَّقُونَ” [سورة البقرة 21]

“ഓ മനുഷ്യരേ, നിങ്ങളെയും നിങ്ങൾക്കു മുമ്പുള്ളവരെയും സൃഷ്ടിച്ചവനായ നിങ്ങളുടെ റബ്ബിനെ (മാത്രം) നിങ്ങൾ ആരാധിക്കുക. നിങ്ങൾ (അവനെ)സൂക്ഷിക്കുന്നവരാകാൻ വേണ്ടി.”

അല്ലാഹുവേ നീ ഞങ്ങളെ ബദ്രീങ്ങളുടെ കൂടെ സ്വർഗത്തിൽ പ്രവേശിപ്പിക്കേണമേ.

– നിയാഫ് ബിൻ ഖാലിദ് وفقه الله

https://t.me/niyafbinkhalid/220

Add a Comment

Your email address will not be published. Required fields are marked*