ഖബർ കെട്ടിപ്പൊക്കൽ – ശാഫീ മദ്‌ഹബിലൂടെ.. – Part 1

ഖബർ കെട്ടി ഉയർത്തുന്ന വിഷയത്തിൽ മഹാനായ പണ്ഡിതൻ ഇമാം ശാഫിഈ رحمه الله എന്താണ് നമ്മെ പഠിപ്പിച്ചതെന്ന് നമുക്ക് നോക്കാം.

ഇമാം ശാഫിഈ റഹിമഹുല്ല പറയുന്നു.

وَأُحِبُّ أَنْ لَا يُزَادَ فِي الْقَبْرِ تُرَابٌ مِنْ غَيْرِهِ وَلَيْسَ بِأَنْ يَكُونَ فِيهِ تُرَابٌ مِنْ غَيْرِهِ بَأْسٌ إذًا إذَا زِيدَ فِيهِ تُرَابٌ مِنْ غَيْرِهِ ارْتَفَعَ جِدًّا ، وَإِنَّمَا أُحِبُّ أَنْ يُشَخِّصَ عَلَى وَجْهِ الْأَرْضِ شِبْرًا أَوْ نَحْوَهُ وَأُحِبُّ أَنْ لَا يُبْنَى ، وَلَا يُجَصَّصَ فَإِنَّ ذَلِكَ يُشْبِهُ الزِّينَةَ وَالْخُيَلَاءَ ، وَلَيْسَ الْمَوْتُ مَوْضِعَ وَاحِدٍ مِنْهُمَا ، وَلَمْ أَرَ قُبُورَ الْمُهَاجِرِينَ وَالْأَنْصَارِ مُجَصَّصَةً ( قَالَ الرَّاوِي ) : عَنْ طَاوُسٍ : { إنَّ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ نَهَى أَنْ تُبْنَى الْقُبُورُ أَوْ تُجَصَّصَ } ( قَالَ الشَّافِعِيُّ ) : وَقَدْ رَأَيْت مِنْ الْوُلَاةِ مَنْ يَهْدِمَ بِمَكَّةَمَا يُبْنَى فِيهَا فَلَمْ أَرَ الْفُقَهَاءَ يَعِيبُونَ ذَلِكَ

“മറ്റ് മണ്ണ് അവിടെ ഖബറിന്‍മേല്‍ ചേര്‍ക്കാതിരിക്കലാണ് എനിക്കിഷ്ടം. വേറെ മണ്ണ് അതില്‍ ചേര്‍ന്നാല്‍, മറ്റു കുഴപ്പമുണ്ടാകുന്നത് കൊണ്ടല്ല ഞാനങ്ങനെ പറയുന്നത്. ഖബറിന്റെ ഉയരം കൂടിപ്പോകുമോ എന്ന കാരണമാണ് വേറെ മണ്ണ് ചേര്‍ക്കരുത് എന്ന് പറയാന്‍ കാരണം. ഒരു ചാണോ അതിനടുത്തോ ഖബര്‍ ഉയര്‍ത്താനാണ് ഞാന്‍ ഇഷ്ടപ്പെടുന്നത്. ഖബറിന്‍മേല്‍ എടുപ്പുണ്ടാക്കുന്നതോ തേപ്പ് നടത്തുന്നതോ എനിക്കിഷ്ടമല്ല. അങ്ങനെ ചെയ്യുന്നത് അലങ്കാരത്തിനോ അഹങ്കാരത്തിനോ ആണല്ലോ ഉപകരിക്കുക, മരണമെന്നത് അതിനൊന്നുമല്ലല്ലോ. മുഹാജിറുകളുടെയോ അന്‍സ്വാറുകളുടെയോ ഖബറുകള്‍ തേപ്പ് നടത്തിയിരുന്നതായി ഞാന്‍ അറിയുന്നില്ല.”

ത്വാവൂസ് رحمه الله യില്‍ നിന്ന് നിവേദനം : “ഖബ്‌റുകള്‍ കുമ്മായമിടുക, അതിന്മേല്‍ വല്ലതും നിര്‍മിക്കുക എന്നിവ നബി ﷺ നിരോധിച്ചിരിക്കുന്നു.”

(ഇമാം ശാഫി വീണ്ടും പറയുന്നു..)
….”മക്കയിലെ ഭരണാധികാരികള്‍ ഖബറിന്മേല്‍ നിര്‍മ്മിക്കപ്പെട്ടവയെല്ലാം തകര്‍ത്തുകളയുന്നതായി ഞാന്‍ കണ്ടിട്ടുണ്ട് . ഫുഖ്‌ഹാക്കള്‍ ആരും തന്നെ അതിനെ എതിര്‍ക്കുന്നതായി ഞാന്‍ കണ്ടില്ല. “

( الأم للشافعي » كتاب الجنائز » باب الدفن » باب ما يكون بعد الدفن )

മനുഷ്യൻ കാലാകാലം നരകത്തിൽ കത്തിയെരിയാനുള്ള കാരണങ്ങളിലൊന്നാണ് മരണപ്പെട്ടു പോയ മഹാന്മാരോട് സഹായം തേടുക എന്ന കടുത്ത ശിർക്ക് ചെയ്യുക എന്നുള്ളത്. മരണപ്പെട്ടവർക്ക് നാം പറയുന്നത് കേൾക്കുവാനോ ശ്രദ്ധിക്കുവാനോ അങ്ങനെ നമ്മെ സഹായിക്കുവാനോ സാധ്യമല്ലെന്ന് അല്ലാഹു ഖുർആനിലെ എത്രയോ ആയത്തുകളിലൂടെ നമുക്ക് വ്യക്തമാക്കി തന്നിട്ടുമുണ്ട്.

അല്ലാഹു പറയുന്നത് കാണുക:

وَالَّذِينَ يَدْعُونَ مِنْ دُونِ اللَّهِ لَا يَخْلُقُونَ شَيْئًا وَهُمْ يُخْلَقُونَ
أَمْوَاتٌ غَيْرُ أَحْيَاءٍ ۖ وَمَا يَشْعُرُونَ أَيَّانَ يُبْعَثُونَ

”അല്ലാഹുവിന് പുറമെ നിങ്ങള്‍ ആരെയൊക്കെ വിളിച്ച് പ്രാര്‍ത്ഥിച്ച് കൊണ്ടിരിക്കുന്നുവോ അവര്‍ യാതൊന്നും സൃഷ്ടിക്കുന്നില്ല. അവരാകട്ടെ സൃഷ്ടിക്കപ്പെടുന്നവരുമാണ്‌.
അവര്‍ (പ്രാര്‍ത്ഥിക്കപ്പെടുന്നവര്‍) മരിച്ചവരാണ്‌. ജീവനുള്ളവരല്ല. ഏത് സമയത്താണ് അവര്‍ ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടുക എന്ന് അവര്‍ അറിയുന്നുമില്ല.”

(വിശുദ്ധ ഖുർആൻ സൂറത്തു ന്നഹ്ൽ:20,21)

എന്നാൽ ഇത്തരം വ്യക്തമായ ആയത്തുകളെ കാറ്റിൽ പറത്തിക്കൊണ്ടാണ് മുസ്ലീം ഉമ്മത്തെന്ന് അവകാശപ്പെടുന്നവർ ഖബറിടങ്ങൾ ആരാധനാലയങ്ങളാക്കി കൊണ്ടിരിക്കുന്നു എന്നത് ഖേദകരമായ ഒരു വസ്തുതയാണ്.

ജൂത നസ്രാണികൾ അല്ലാഹുവിന്റെ ശാപം ഏറ്റുവാങ്ങിയതിനു കാരണമായി നമ്മുടെ റസൂൽ ﷺ തന്നെ പറഞ്ഞത് നാം കേട്ടിട്ടില്ലേ…

وعن عائشة رضي الله عنهما ، أن رسول الله – صلى الله عليه وسلم – : لعن الله اليهود والنصارى ; اتخذوا قبور أنبيائهم مساجد . (متفق عليه)

നബി തങ്ങൾ പറഞ്ഞു: ”ജൂത നസാറാക്കളെ അല്ലാഹു ശപിച്ചിരിക്കുന്നു. അവർ അവരുടെ അമ്പിയാക്കളുടെ ഖബ്റുകളെ ആരാധനാലയങ്ങളാക്കി മാറ്റി.”

ഇത്തരം അല്ലാഹുവിന്റെ ശാപ കോപങ്ങൾക്ക് വിധേയരായ സമുദായത്തെ അറിഞ്ഞും അറിയാതെയും പിൻതുടർന്ന് കൊണ്ട് ഈ ഉമ്മത്തിനെ ശിർക്കിലേക്ക് കൊണ്ടു പോകാൻ നമ്മുടെ നാട്ടിലെ മുസ്‌ലിയാക്കന്മാരും ചെയ്യുന്ന ആദ്യ പരിപാടിയാണ് മഹാന്മാരുടെ ഖബ്റുകളെ കെട്ടിപ്പൊക്കുക എന്ന ദുശ്പ്രവർത്തനം.

അഹ്ലുസ്സുന്നയുടെ ആധികാരികരായ ഉലമാക്കളെല്ലാം താക്കീത് ചെയ്ത ഇത്തരം പ്രവർത്തനങ്ങളെ യാതൊരു ലജ്ജയുമില്ലാതെയാണ് ഈ നേതാക്കൾ സാധാരണക്കാരെ കൊണ്ട് ചെയ്യിക്കുന്നത്.

സത്യത്തിൽ, ദീനീ വിജ്ഞാനമില്ലാത്ത സാധാരണക്കാരുടെ അറിവില്ലായ്മയെ ചൂഷണം ചെയ്ത് ജീവിക്കുകയാണ് ഇവരുടെ ലക്ഷ്യമെന്ന് സത്യാന്വേഷിയായ ഏതൊരു വ്യക്തിക്കും ഇമാമീങ്ങളുടെ നിലപാടുകൾ പഠിക്കുന്നതിലൂടെ മനസ്സിലാക്കാൻ സാധിക്കുന്നതാണ്.

(തുടരും..إن شاء الله)

Add a Comment

Your email address will not be published. Required fields are marked*