കലിപൂണ്ട താലിബാൻ സലഫികളെ വേട്ടയാടുന്നു!

അമേരിക്കയുടെ അഫ്ഗാൻ പിൻമാറ്റത്തിന് ശേഷം രാജ്യത്ത് അട്ടിമറി നടത്തി അധികാരം കൈയ്യാളാൻ ശ്രമിക്കുന്ന താലിബാൻ സേന ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്ന തേർവാഴ്ചയുടെ ഭാഗമായി സലഫി ആദർശക്കാരെ തെരഞ്ഞുപിടിച്ചു ആക്രമിക്കുന്ന വാർത്തകളാണ് വന്നുകൊണ്ടിരിക്കുന്നത്!

അതിതീവ്ര ഹനഫീ- ദയൂബന്ദ്- സൂഫി -മാതുരീതി പക്ഷപാതികളായ ഇക്കൂട്ടരുടെ പിഴച്ച വിശ്വാസ ധാരയെയും തീവ്രചിന്താഗതികളയും ഖുർആനും സുന്നത്തും മുൻനിർത്തി ആദർശപരമായി നേരിട്ട് പൊതുജനങ്ങൾക്ക് മുന്നിൽ തുറന്നു കാട്ടുന്നു എന്നതാണ് സലഫികൾ ചെയ്തു കൊണ്ടിരിക്കുന്ന തെറ്റ്!

അതെ, അവരെ സംബന്ധിച്ചെടത്തോളം അതൊരിക്കലും സഹിക്കാനാവാത്ത തെറ്റ് തന്നെയാണ്! തങ്ങളുടെ മാതൃ സ്ഥാപനമായ ദിയൂബന്ദ് മദ്റസകളിൽ നിന്ന് വേണ്ടുവോളം ‘സലഫീ -വഹാബി ‘ വിദ്വേഷം താത്വികമായി പഠിച്ചവരാണല്ലോ. കയ്യിൽ ആയുധവും അവസരവും കിട്ടിയപ്പോൾ ആ വിദ്വേഷം അക്രമവും കൊല്ലും കൊലയുമായി മാറുന്നു എന്ന് മാത്രം!

ഞെട്ടിപ്പിക്കുന്ന പല വാർത്തകളാണ് ഇപ്പോർ പുറത്ത് വരുന്നത് (മീഡിയകളിൽ – -പ്രത്യേകിച്ച് മാധ്യമത്തിലും തേജസിലും അൽജസീറയിലും – ഇതൊന്നും കാണാനിടയില്ല, കഴിഞ്ഞ ദിവസം തേജസിൻ്റെ ഒരു അപാര താലിബാൻ വെളുപ്പിക്കൽ വീഡിയോ റിപ്പോർട്ടും കണ്ടിരുന്നു).
അഫ്ഗാനിലെ ചില സഹോദരങ്ങൾ സോഷ്യൽ മീഡിയകളിലൂടെയാണ് താലിബാൻ സേന തങ്ങളുടെ ആദർശം സ്വീകരിക്കാത്ത സാധാരണ ജനങ്ങളോടും, മത വിധ്യാർത്ഥികളോടും, പണ്ഡിതന്മാരോടും ചെയ്യുന്ന ക്രൂരതകൾ പുറം ലോകത്തെ അറിയിക്കുന്നത്.

അതിൽ ചിലത് :

1. ഏകദേശം 6 ദിവസങ്ങൾക്ക് മുമ്പ് നൂരിസ്ഥാൻ പ്രവിശ്യയിലെ കാലികളെ മേച്ച് ജീവിക്കുന്ന ഒരു പറ്റം ഗ്രാമവാസികളുടെ വീടുകൾ അഗ്നിക്കിരയാക്കി. പ്രത്യേകിച്ച് രാഷ്ട്രീയത്തിലോ ദഅവത്തിലോ ഇടപെടാതെ തങ്ങളുടെ ദൈനംദിന ജീവിതവുമായി മുന്നോട്ട്പോകുന്ന ആ സാധാരണക്കാർ സലഫി ആശയത്തെ പിന്താങ്ങുന്നവരായിരുന്നു എന്നതാണ് ചെയ്ത കുറ്റം.

2. അൽപ ദിവസങ്ങൾക്ക് മുൻപ് നടന്നത്: , ജോസ്ജാൻ എന്ന പ്രദേശത്തെ മസ്ജിദിലെ ഇമാമിനെ അതേ പള്ളിയുടെ വരാന്തയിൽ വെച്ച് ഇവർ കൊലപ്പെടുത്തി! പ്രത്യേകിച്ച് താലിബാനെതിരെ പരസ്യമായി സംസാരിക്കുകയോ ഒന്നും ചെയ്യാത്ത ഇയാളെ സലഫീ ആദർശക്കാരനാണ് എന്ന ഒറ്റക്കാരണത്താലാണ് കൊന്നത്! رحمه الله

3. വീഡിയോ: ഒരു പറ്റം സലഫീ ആശയക്കാരെ പിടികൂടി ബലം പ്രയോഗിച്ചും ഭീഷണിപ്പെടുത്തിയും തങ്ങളുടെ അന്ധമായ ഹനഫീ-മാതുരീദി ആദർശത്തിലേക്ക് പരിവർത്തനം ചെയ്യിപ്പിക്കുന്നു (ഇത് എന്ന് നടന്നതാണെന്ന് വ്യക്തമല്ല).

▪️▪️▪️▪️▪️
പിൻകുറിപ്പ് :
1. ഉസാമ ബിൻ ലാദൻ അടക്കമുള്ള അറബ് അൽ ഖാഇദ തീവ്രവാദികളെ സലഫിയ്യത്തിലേക്ക് ബന്ധിപ്പിക്കുന്നവർ ശ്രദ്ധിക്കുക: സലഫിയ്യത്തിനോടും , മുഹമ്മദ് ബ്നു അബ്ദിൽ വഹാബ് رحمه الله അടക്കമുള്ള സലഫി ഇമാമുമാരോടും പരസ്യമായ ശത്രുതയും വിദ്വേഷവും വെച്ചു പുലർത്തുന്ന, തീർത്തും അന്ധമായ മദ്ഹബീപക്ഷപാതിത്വത്തിലും , സൂഫി -ഖുബൂരി ത്വരീഖത്തിലും അധിഷ്ഠിതമായി പോകുന്ന ഈ താലിബാനുമായി തോളോടു തോൾ ചേർന്ന് ഭായി-ഭായി ബന്ധം വെച്ച് പുലർത്തി പോയവരായിരുന്നു ബിൻ ലാദനും കൂട്ടരും! മാത്രമല്ല ലോകത്ത് താലിബാൻ രാഷ്ട്രമല്ലാതെ മറ്റൊരു ഇസ്ലാമിക രാഷ്ട്രവുമില്ല എന്നും, ആയതിനാൽ അവർക്ക് ബൈഅത്ത് ചെയ്യൽ ലോക മുസ്ലിംകളുടെ കടമയാണെന്നും, സലഫീ ആദർശം ഔദ്യോഗികമായി തന്നെ പ്രൊമോട്ട് ചെയ്യുന്ന, സലഫി പണ്ഡിതന്മാർ തിങ്ങി വസിക്കുന്ന സഊദി അറേബ്യ കാഫിർ രാഷ്ട്രമാണെന്നും ബിൻ ലാദൻ പ്രഖ്യാപിച്ചിരുന്നു.

2. അതേ സമയം ഇറാനുമായി ബന്ധം മെച്ചപ്പെടുത്താനും ശിയാക്കളെ സുഹൃത്തുക്കളാക്കാനുമുള്ള ശ്രമങ്ങൾ പരസ്യമായിട്ടുണ്ട്. ശിയാക്കൾ നമ്മുടെ സഹോദരങ്ങളാണ് എന്നും അവരുമായി യാതൊരു ശത്രുതയുമില്ല എന്നും താലിബാൻ വക്താക്കൾ ഒരു കൂടിക്കാഴ്ചയിൽ പറഞ്ഞിരുന്നു.
▪️▪️▪️▪️▪️
മുസ്ലിം നാടുകളെ എല്ലാ വിധ ഫിത്’നകളിൽ നിന്നും, വിധ്വംസക സംഘങ്ങളിൽ നിന്നും, പിഴച്ച വിശ്വാസ ധാരകളിൽ നിന്നും അല്ലാഹു കാത്തുരക്ഷിക്കുമാറാകട്ടെ.

– മുനീർ .സി-കോട്ടക്കൽ

Add a Comment

Your email address will not be published. Required fields are marked*