മാസത്തിലെ 3 നോമ്പ് കൊണ്ടുള്ള ഉദ്ദേശം ‘അയ്യാമുൽ ബീദ് ‘ (ايام البيض) മാത്രമാണോ ?

ചോദ്യം:

താങ്കൾക്ക് അറിയുന്നത് പോലെ തന്നെ സാധാരണ മാസങ്ങളിൽ, (റമദാനും,ദുൽഹിജ്ജയിലും അല്ലാത്ത) ആ മാസത്തിലേക്ക് പ്രവേശിക്കുന്നത് ഒരാൾ അറിയാറില്ല. അപ്പോൾ എങ്ങനെയാണ് ആ മാസങ്ങളിൽ ‘അയ്യാമുൽ ബീദിലെ’ നോമ്പ് ഒരാൾ അനുഷ്ഠിക്കുക. അഥവാ എങ്ങനെയാണ് ആ ദിവസങ്ങളെ പറ്റി കൃത്യത വരുത്തുക?

ശൈഖ് ഇബ്നു ബാസ് رَحِمَـﮧُ اللَّـﮧُ നൽകുന്ന മറുപടി:


” കലണ്ടറിൽ വരുന്ന തിയ്യതിയുടെ അടിസ്ഥാനത്തിൽ ഒരാൾക്ക് നോമ്പ് എടുക്കാവുന്നതാണ്.
ഇനി ഒരാൾ ‘അയ്യാമുൽ ബീദ്’ അല്ലാത്ത ദിവസങ്ങളിലാണ് നോമ്പ് എടുക്കുന്നതെങ്കിൽ അവന് അത് മതിയായതാണ്. കാരണം നബി-ﷺ-എല്ലാ മാസവും (മൂന്ന്) നോമ്പ് എടുക്കാൻ പ്രേരിച്ചിട്ടുണ്ടെങ്കിലും അയ്യാമുൽ ബീദിൽ തന്നെ എടുക്കണം എന്ന് പറഞ്ഞിട്ടില്ല. ബുഖാരിയിലും മുസ്ലിമിലും വന്നത് പോലെ നബി-ﷺ-അംറ് ബിൻ അൽ ആസ്-رَضِيَ اللَّه عَنْهُ-വിനോട് പറഞ്ഞു: ‘നീ മാസത്തിൽ മൂന്ന് നോമ്പനുഷ്ഠിക്കുക,കാരണം നന്മകളക്ക് പത്തിരട്ടി പ്രതിഫലമാണ്.കൊല്ലം മുഴുവൻ നോമ്പെടുക്കുന്നവനെ പോലെയാണത്. ‘

അതുപോലെ ബുഖാരിയിലും മുസ്ലിമിലും അബൂഹുറൈറ-رَضِيَ اللَّه عَنْهُ- നിന്ന് ഉദ്ധരിക്കുന്ന ഹദീസിൽ കാണാം. അദ്ദേഹം പറഞ്ഞു: ‘അല്ലാഹുവിന്റെ റസൂൽ-ﷺ-എനിക്ക് മൂന്ന് വസിയ്യത്തുകൾ നൽകിയിട്ടുണ്ട്;എല്ലാ മാസവും മൂന്ന് നോമ്പനുഷ്ടിക്കുക, രണ്ട് റകഅത് ദുഹാ നിസ്കരിക്കുക, ഉറങ്ങുന്നതിന് മുമ്പായി വിത്ർ നിസ്കരിക്കുക എന്നിവയാണവ.’

ഈ വിഷയത്തിൽ ധാരാളം ഹദീസുകൾ വന്നിട്ടുണ്ട്. അതിനാൽ ഒരാൾക്ക് അത് ഒരുമിച്ച് എടുക്കുകയോ വേറെ വേറെ എടുക്കുകയോ ചെയ്യാം, കാരണം ഹദീസുകളിൽ തുടർച്ചയായി എന്ന് നിശ്ചയിക്കാതെ നിരുപാധികമായാണ് വന്നിട്ടുള്ളത്. അല്ലാഹുവാണ് തൗഫീഖ് നൽകുന്നവൻ.”

[മജ്മൂ ഫതാവ ഇബ്നു ബാസ് (15/ 282)](എന്നാൽ അയ്യാമുൽ ബീദിലാകുക എന്നതാണ് ഉത്തമം എന്ന് ശൈഖിന്റെ മറ്റു ഫത്’വകളിൽ കാണാം)

ശൈഖ് ഇബ്നു ഉസൈമീൻ رَحِمَـﮧُ اللَّـﮧُ പറഞ്ഞു:

” മാസത്തിൽ മൂന്ന് നോമ്പനുഷ്ഠിക്കുക എന്നത് സുന്നത്താണ്. നബി-ﷺ-മാസത്തിൽ മൂന്ന് നോമ്പനുഷ്ഠിക്കുന്നത് കൊല്ലം മുഴുവൻ നോമ്പെടുക്കുന്നത് പോലെയാണ് എന്ന് പറഞ്ഞിട്ടുണ്ട്. പക്ഷെ അയ്യാമുൽ ബീദിൽ അഥവാ 13,14,15 ദിവസങ്ങളിൽ എടുക്കുന്നതാണ് ഉത്തമം.

ഇനി ഒരാൾക്ക് യാത്രയോ രോഗമോ അല്ലെങ്കിൽ അതിഥി ഉണ്ടാകുകയോ സ്ത്രീകൾക്ക് ആർത്തവം ഉണ്ടാകുകയോ പോലുള്ള കാരണങ്ങൾ കൊണ്ട് മറ്റു ദിവസങ്ങളിൽ നോമ്പ് എടുത്താലും അവർക്ക് അതിനുള്ള പ്രതിഫലം ലഭിക്കുന്നതാണ്.

ആയിഷ-رَضِيَ اللَّه عَنْهَا- പറഞ്ഞു: ‘നബി-ﷺ- എല്ലാ മാസവും മൂന്ന് നോമ്പ് അനുഷ്ഠിക്കാറുണ്ട്. അവിടുന്ന് അത് അതിന്റെ ആദ്യത്തിലാണെന്നോ മധ്യത്തിലാണെന്നോ അവസാനത്തിലാണെന്നോ ഗൗനിക്കാറില്ല.’

അതിനാൽ ഇതൊരു വിശാലമായ വിഷയമാണ്. ഒരാൾക്ക് മാസത്തിന്റെ ആദ്യത്തിലോ മധ്യത്തിലോ അവസാനത്തിലോ നോമ്പെടുക്കാം. എന്നാൽ അയ്യാമുൽ ബീദിലാകുക എന്നതാണ് ഉത്തമം. ഇനി പതിവായി നോമ്പെടുക്കുന്ന ആരെങ്കിലും എന്തെങ്കിലും ഒരു ഒഴിവുകഴിവ്‌ കൊണ്ടോ മറ്റ്‌ ആവശ്യം കാരണത്താലോ അത് ഒഴിവാക്കിയാൽ അയാൾക്ക് അതിനുള്ള പ്രതിഫലം അല്ലാഹു രേഖപ്പെടുത്തുമെന്ന് നമ്മൾ പ്രതീക്ഷിക്കുന്നു. പക്ഷെ, അവൻ ഉപേക്ഷിച്ചത് ഒരു ഒഴിവ്കഴിവ് ഉണ്ടായത് കൊണ്ടാവണം.”

(ഫതാവ നൂറുൻ അലാ ദർബ്)

വിവർത്തനം:
ഹംറാസ് ബിൻ ഹാരിസ് وفقه الله

4 Responses

Add a Comment

Your email address will not be published. Required fields are marked*