മനസ്സിനെ ശുദ്ധീകരിക്കാനുള്ള വളരെ പ്രധാനപ്പെട്ട പത്ത് തത്വങ്ങൾ | ശൈഖ് അബ്ദുറസ്സാഖ് അൽ ബദ്ർ (حفظه الله) [ഭാഗം 1]

ശൈഖ് അബ്ദുറസ്സാഖ് അൽ ബദ്ർ (حفظه الله) [ഭാഗം 1]

മനസ്സുകളെ ശുദ്ധീകരിക്കുന്നതിൽ അടിസ്ഥാനമായി വേണ്ടത് തൗഹീദ് ആകുന്നു.

ഒന്നാമത്തെ തത്വം തൗഹീദ് ആണ്. മനസ്സുകളെ ശുദ്ധീകരിക്കുന്നതിൽ അടിസ്ഥാനമായി വേണ്ടത് തൗഹീദ് ആകുന്നു.

എല്ലാവർക്കും അറിയുന്നതുപോലെ തൗഹീദ് ആകുന്നു അടിസ്ഥാന തത്വം. ദീനിന്റെ അടിസ്ഥാനം അതാണ്. അല്ല, തൗഹീദിൽ അധിഷ്ഠിതമല്ലെങ്കിൽ അല്ലാഹുവിന്റെ ദീനിൽ പ്രവർത്തനങ്ങൾക്ക് യാതൊരു വിലയുമില്ല. അല്ലാഹു അവന്റെ പടപ്പുകളെ സൃഷ്ടിച്ചതിന്റെ ലക്ഷ്യം തന്നെ തൗഹീദ് ആകുന്നു. അത് സ്ഥാപിക്കുന്നതിന് വേണ്ടിയാണ് അവരെ അവൻ കൊണ്ടുവന്നത്.

അല്ലാഹു سبحانه وتعالى പറഞ്ഞത് പോലെ:

وَمَا خَلَقۡتُ ٱلۡجِنَّ وَٱلۡإِنسَ إِلَّا لِیَعۡبُدُونِ

എന്നെ ആരാധിക്കുവാന്‍ വേണ്ടിയല്ലാതെ ജിന്നുകളെയും മനുഷ്യരെയും ഞാന്‍ സൃഷ്ടിച്ചിട്ടില്ല.

അല്ലാഹു പറഞ്ഞു:

  وَمَاۤ أُمِرُوۤا۟ إِلَّا لِیَعۡبُدُوا۟ ٱللَّهَ مُخۡلِصِینَ لَهُ ٱلدِّینَ

അല്ലാഹുവിനുള്ള ഇബാദത്തിൽ ഒന്നിനെയും പങ്കുചേർക്കാതെ)അവനെ മാത്രം ആരാധിക്കാനല്ലാതെ അവരോട് കല്പിക്കപ്പെട്ടിട്ടില്ല

ഈ ഒരു ലക്ഷ്യത്തിനു വേണ്ടിയാണ് പ്രവാചകന്മാർ അയക്കപ്പെട്ടത്, കിതാബുകൾ ഇറക്കപ്പെട്ടത്

وَلَقَدۡ بَعَثۡنَا فِی كُلِّ أُمَّةࣲ رَّسُولًا أَنِ ٱعۡبُدُوا۟ ٱللَّهَ وَٱجۡتَنِبُوا۟ ٱلطَّـٰغُوتَۖ

തീര്‍ച്ചയായും ഓരോ സമുദായത്തിലും നാം ദൂതനെ നിയോഗിച്ചിട്ടുണ്ട്‌. നിങ്ങള്‍ അല്ലാഹുവെ ആരാധിക്കുകയും, അവനു പുറമെ ആരാധിക്കപ്പെടുന്നവയെ വെടിയുകയും ചെയ്യണം എന്ന് (പ്രബോധനം ചെയ്യുന്നതിന് വേണ്ടി.)

അല്ലാഹുവിലേക്ക് ജനങ്ങളെ ക്ഷണിക്കുന്നരുടെ ഏറ്റവും പ്രധാനപ്പെട്ട ആദ്യത്തെ ബാധ്യത അതാകുന്നു. (നബി ﷺ പറഞ്ഞു:) ഓ മുആദ്, നീ വേദക്കാരിൽപെട്ട ആളുകളിലേക്കാണ് പോകുന്നത്, നീ അവരെ ആദ്യമായി ക്ഷണിക്കേണ്ടത് അല്ലാഹു അല്ലാതെ ആരാധിക്കപ്പെടാൻ അർഹനായി മറ്റൊരാളില്ല എന്ന കാര്യത്തിലേക്കാണ് മറ്റൊരു ഉദ്ധരണിയിൽ കാണാം : ‘അല്ലാഹുവിനെ മാത്രം ഏകനാക്കുക’ (എന്ന കാര്യത്തിലേക്ക് ക്ഷണിക്കുക). തൗഹീദ് കൊണ്ട് തങ്ങളുടെ ഹൃദയങ്ങളെ നന്നാക്കാത്ത ആളുകളെ അല്ലാഹു سبحانه وتعالى  കഠിനമായ ശിക്ഷ അവർക്കുണ്ടെന്ന് ഖുർആനിൽ വളരെ ശക്തമായി താക്കീത് ചെയ്യുന്നതായി കാണാം.

അല്ലാഹു سبحانه وتعالى പറഞ്ഞു:

وَوَیۡلࣱ لِّلۡمُشۡرِكِینَ ٱلَّذِینَ لَا یُؤۡتُونَ ٱلزَّكَوٰةَ وَهُم بِٱلۡـَٔاخِرَةِ هُمۡ كَـٰفِرُونَ

ബഹുദൈവാരാധകര്‍ക്കാകുന്നു നാശം, സകാത്ത് നല്‍കാത്തവരും പരലോകത്തില്‍ വിശ്വാസമില്ലാത്തവരുമായ.

‘സകാത്ത് നല്‍കാത്തവർ’ എന്ന് പറഞ്ഞതിന്റെ വിവക്ഷ അല്ലാഹുവിനെ ഏകനാക്കാത്തവർ എന്നാകുന്നു. അഥവാ അല്ലാഹുവിനെ മാത്രം ആരാധിച്ചു കൊണ്ട് തങ്ങളുടെ മനസ്സിനെ പരിശുദ്ധിപ്പെടുത്താത്തവർ. അല്ലാഹുവിനെ മാത്രം ആരാധിച്ചു കൊണ്ട് തങ്ങളുടെ മനസ്സിനെ പരിശുദ്ധിപ്പെടുത്താത്തവർ, അവർക്കാകുന്നു നാശം നാളെ പരലോകത്ത് അല്ലാഹുവിനെ കണ്ടുമുട്ടുമ്പോഴും അവർക്ക് വൈൽ(നരകത്തിലെ ഒരു താഴ്‌വര) ആയിരിക്കും ലഭിക്കുക. മനസ്സുകളെ ശുദ്ധീകരിക്കുന്നതിൽ അടിസ്ഥാനമായി വേണ്ടത് തൗഹീദ് ആകുന്നു. തൗഹീദ് കൊണ്ടല്ലാതെ മനസ്സിന്റെ ശുദ്ധീകരണം സാധ്യമല്ല.

ഈ ആയത് വിശദീകരിച്ചു കൊണ്ട് ശൈഖുൽ ഇസ്ലാം ഇബ്നു തെയ്മിയ رحمه الله പറഞ്ഞു: ഹൃദയത്തെ ശുദ്ധീകരിക്കുന്ന തൗഹീദും ഈമാനുമാകുന്നു അത്, അത് മുഖേനയാണ് മനസ്സ് ശുദ്ധിയാക്കുക. ആരാധിക്കപ്പെടാൻ അർഹതയില്ലാത്ത സകല ആരാധ്യൻമാരെയും ഹൃദയത്തിൽ നിന്ന് നിഷേധിക്കുന്നതും, യഥാർത്ഥത്തിൽ ആരാധിക്കപ്പെടാൻ അർഹതയുള്ളതിനെ ഹൃദയത്തിൽ ഉറപ്പിക്കുന്നതും അതിൽ ഉൾപ്പെടുന്നു, അതാണ് ലാ ഇലാഹ ഇല്ലല്ലാഹ് എന്നതിന്റെ താല്പര്യം, ഹൃദയവിശുദ്ധി കൈവരിക്കുന്നതിന്റെ അടിസ്ഥാനം ഇതാകുന്നു.

അദ്ദേഹത്തിന്റെ വിദ്യാർത്ഥിയായ അല്ലാമാ ഇമാം ഇബ്നുൽ ഖയ്യിം رحمه الله (ഈ ആയത്തിനെ വിശദീകരിച്ചു) പറഞ്ഞു: പൂർവികരിലും ശേഷക്കാരിലും പെട്ട അധിക ഖുർആൻ വ്യാഖ്യാതാക്കളും പറഞ്ഞത് അത് തൗഹീദ് ആകുന്നു എന്നാണ്; അഥവാ അല്ലാഹു അല്ലാതെ ആരാധനക്കാർഹനായി മറ്റാരുമില്ലെന്നും അതുപോലെ മനസ്സിനെ പരിശുദ്ധപ്പെടുത്തുന്ന ഇമാനും.
എല്ലാ പരിശുദ്ധിയുടെയും വളർച്ചയുടെയും അടിസ്ഥാനം അതാകുന്നു.

ഹൃദയങ്ങളെ പരിശുദ്ധിപ്പെടുത്തുവാനുള്ള അടിസ്ഥാനം തൗഹീദ് ആണെന്നത് പോലെ അതിനെ മലീമസമപ്പെടുത്തുന്നത്തിൽ ഏറ്റവും കടുത്തത് അതിന്റെ നേർവിപരീതമായ ശിർക്കാകുന്നു. അല്ല അതിനേക്കാൾ കടുത്തതായി മറ്റൊന്നുമില്ല. അതിനാൽ ശിർക്ക്‌ ഒരാളിൽ ഉണ്ടെങ്കിൽ അത് അവന്റെ എല്ലാ പ്രവർത്തനങ്ങളെയും പൊളിച്ചു കളയുകയും, നിഷ്ഫലമാക്കുകയും ചെയ്യും.

അല്ലാഹു سبحانه وتعالى പറഞ്ഞുവല്ലോ

وَلَقَدۡ أُوحِیَ إِلَیۡكَ وَإِلَى ٱلَّذِینَ مِن قَبۡلِكَ لَىِٕنۡ أَشۡرَكۡتَ لَیَحۡبَطَنَّ عَمَلُكَ وَلَتَكُونَنَّ مِنَ ٱلۡخَـٰسِرِینَ

തീര്‍ച്ചയായും നിനക്കും നിന്‍റെ മുമ്പുള്ളവര്‍ക്കും സന്ദേശം നല്‍കപ്പെട്ടിട്ടുള്ളത് ഇതത്രെ: (അല്ലാഹുവിൽ) നീ പങ്കു ചേര്‍ക്കുന്ന പക്ഷം തീര്‍ച്ചയായും നിന്‍റെ കര്‍മ്മം നിഷ്ഫലമായിപ്പോകുകയും തീര്‍ച്ചയായും നീ നഷ്ടക്കാരുടെ കൂട്ടത്തില്‍ ആകുകയും ചെയ്യും.

بَلِ ٱللَّهَ فَٱعۡبُدۡ وَكُن مِّنَ ٱلشَّـٰكِرِینَ

അല്ല, അല്ലാഹുവെ തന്നെ നീ ആരാധിക്കുകയും നീ നന്ദിയുള്ളവരുടെ കൂട്ടത്തിലായിരിക്കുകയും ചെയ്യുക.

ശിർക്കിന്റെ വലിയ അപകടത്തിൽ പെട്ടതാണ് ശിർക്കെന്ന ഒരേയൊരു തിന്മ,അതിൽ ഒരാൾ മരണപ്പെട്ടാൽ അല്ലാഹുവിൽ നിന്ന് അത് പൊറുത്തുകിട്ടുമെന്ന് അവന് യാതൊരു പ്രതീക്ഷയുമില്ല എന്നുള്ളത്.

അല്ലാഹു سبحانه وتعالى പറഞ്ഞു:

إِنَّ ٱللَّهَ لَا یَغۡفِرُ أَن یُشۡرَكَ بِهِۦ وَیَغۡفِرُ مَا دُونَ ذَ ٰ⁠لِكَ لِمَن یَشَاۤءُۚ

തന്നോട് പങ്കുചേര്‍ക്കപ്പെടുന്നത് അല്ലാഹു ഒരിക്കലും പൊറുക്കുകയില്ല. അതൊഴിച്ചുള്ളതെല്ലാം അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അവന്‍ പൊറുത്തുകൊടുക്കുന്നതാണ്‌.

مَن یُشۡرِكۡ بِٱللَّهِ فَقَدۡ حَرَّمَ ٱللَّهُ عَلَیۡهِ ٱلۡجَنَّةَ وَمَأۡوَىٰهُ ٱلنَّارُۖ وَمَا لِلظَّـٰلِمِینَ مِنۡ أَنصَارࣲ

അല്ലാഹുവോട് വല്ലവനും പങ്കുചേര്‍ക്കുന്ന പക്ഷം തീര്‍ച്ചയായും അല്ലാഹു അവന്ന് സ്വര്‍ഗം നിഷിദ്ധമാക്കുന്നതാണ്‌. നരകം അവന്‍റെ വാസസ്ഥലമായിരിക്കുകയും ചെയ്യും. അല്ലാഹുവിൽ പങ്കുചേർക്കുന്ന ബഹുദൈവാരാധകർക്ക് സഹായികളായി ആരും തന്നെയില്ല. ചുരുക്കത്തിൽ തൗഹീദിന്റെ അടിസ്ഥാനത്തിലല്ലാതെ ഹൃദയ വിശുദ്ധി ലഭിക്കുക എന്നത് സാധ്യമല്ല. അവന്റെ പ്രവർത്തനങ്ങളെല്ലാം അല്ലാഹുവിന് മാത്രമായിയിരിക്കണം. അതുപോലെ ശിർക്കിൽ നിന്നും പൂർണമായി ഒഴിവാകുകയും അതിലേക്ക് നയിക്കുന്ന മുഴുവൻ കാര്യങ്ങളിൽ നിന്നും അതിന്റെ വഴികളിൽ നിന്നും അങ്ങേയറ്റം അകലം പാലിക്കുക വഴിയുമല്ലാതെ മനസ്സ് ശുദ്ധീകരിക്കുക എന്നത് സാധ്യമല്ല.

Add a Comment

Your email address will not be published. Required fields are marked*